പണ്ട്.. പണ്ട്..ഒരിടത്ത് ..  

Posted by Askarali

കമലാക്ഷിയമ്മ ധൈര്യം സംഭരിച്ച്, ചിരിച്ചോണ്ട് ചോദിച്ചു, ‘എന്നാലും എനിക്ക് പനിപിടിച്ച് കിടന്നപ്പോള്‍ ‘ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ..’ എന്നും പറഞ്ഞ് നടന്നില്ലേ!’

‘അതിന് നിനക്ക് എത്ര ദിവസം പനിയുണ്ടായിരുന്നു?’
നാണുക്കുറുപ്പ് തിരിച്ചു ചോദിച്ചു.

‘ഇത് ഒരു വല്ലാത്ത പനിയായിരുന്നു. ദാ രണ്ടാഴ്ച്ച കഴിഞ്ഞ് ഇപ്പോഴും വായ്ക്ക് രുചിയില്ല, ശരീരക്ഷീണം..’

‘ആദ്യത്തെ രണ്ടുമൂന്നു ദിവസം ഞാന്‍ നോക്കിയില്ലേ.
ഞാന്‍ ഒരു ദിവസമെങ്കിലും പനി വന്നു കിടന്നിട്ടുണ്ടോ?’ നാണുക്കുറുപ്പ് ചോദിച്ചു.

(അത് ഞാന്‍ നോക്കാനുള്ളതുകൊണ്ട്- കമലാക്ഷി പുറത്തു പറഞ്ഞില്ല, കുറുപ്പ് ചൂടാവും)

‘ഈ പനി വന്നാല്‍ ആരും കിടന്നുപോകും. വൈറ്സ് ഫീവര്‍ ആണ്.’

‘നീയും നിന്റെ വൈറസ്സും.’

(അതെ, ഞങ്ങള്‍ തമ്മില്‍ ഫൈറ്റ് ചെയ്തു, ഒടുവില്‍ പരിഭവമൊന്നും ഇല്ലാതെ, സമനിലയില്‍ പിരിഞ്ഞു- ഹും! വൈറസിനെ സ്നേഹിച്ചിരുന്നാലും ഇതില്‍ക്കൂടുതല്‍ സ്നേഹം കിട്ടിയേനെ!)
‘അപ്പോള്‍ എനിക്ക് വല്ല മാറാത്ത വല്ല മാരക രോഗവും വന്നാലും നിങ്ങള്‍ മാക്സിമം മൂന്നു ദിവസം കഴിയുമ്പോള്‍ വല്ല മുറിയിലും തള്ളി, മറയുമോ?’

‘ആ, ചിലപ്പോള്‍ അങ്ങിനെയാവും ചെയ്യുക’ ( കുറുപ്പ് ചിരിക്കുന്നു)

‘എന്നാലും വല്ലാത്ത കട്ടിതന്നെ. ഒറ്റയ്ക്ക് പനിയും ജോലികളും ഒക്കെയായി മല്ലടിക്കുമ്പോള്‍ ഒരു കൈ സഹായിക്കാതെ, പിണങ്ങി നടക്കുക. പനിയൊന്നും ഇല്ലെങ്കില്‍, നിനക്ക് അത് വേണോ?, ഇതു വേണോ?, കടയില്‍ പോണോ?, വെളിയില്‍ നിന്ന് ഭക്ഷണം വാങ്ങണോ?’ ( കമലാക്ഷിയമ്മ വിടാനുള്ള ഭാവമില്ല)

‘ഞാന്‍ മക്കള്‍ക്കൊക്കെ വാങ്ങിക്കൊടുത്തില്ലേ?’

‘അപ്പോള്‍ ഞാനോ? ഞാന്‍ ഒന്നുമല്ലെ?’

‘നീ ഒന്നുമല്ല’ (മി. നാണു വിട്ടു കൊടുക്കുന്ന പ്രശ്നമേ ഇല്ല)

മി. നാണുവിന് വെളിയില്‍ എല്ലാം പെര്‍ഫക്റ്റ് ആകണമെന്നെ ഉള്ളു. ‘നാളെ ചെയ്യാം’/ നാളെ ആ തെറ്റ് തിരുത്താം/.. ‘നാളെ’ എന്നൊരു വാക്ക് അദ്ദേഹത്തിന്റെ നിഘണ്ടുവില്‍ ഇല്ല . ‘ഇന്നലേ ചെയ്യാം’ ന്നൊരു വാക്ക് ഉണ്ടായിരുന്നെങ്കില്‍ അതു പറഞ്ഞ് അദ്ദേഹത്തിനെ സന്തോഷിപ്പിക്കാമായിരുന്നു എന്നോര്‍ത്ത് ആദ്യകാലങ്ങളിലൊക്കെ കമലാക്ഷിയമ്മ ഒരുപാട് വരുത്തപ്പെട്ടിട്ടുണ്ട്.

അദ്ദേഹം കയ്യൊഴിഞ്ഞു, ‘നിനക്കു പനി വന്നു, ഞാന്‍ മൂന്നുദിവസം തന്നു. (ഒരുദിവസം തന്നെ വലിയ പാടാണ്) അതിനുമപ്പുറം പനി നീണ്ടാല്‍ ഞാനാളല്ല.’

(അതിപ്പം വൈറസിനറിയാമോ മി. കുറുപ്പിന്റെ ഭാര്യയാണു, ഒരു ദിവസംകൊണ്ട് അക്രമങ്ങളൊക്കെ പൂര്‍ത്തിയാക്കി മടങ്ങണം എന്ന്!- വൈറസ്സും ബുദ്ധിശാലിയല്ലെ, കുറുപ്പ് കയ്യൊഴിഞ്ഞു എന്നു കണ്ടപ്പോഴാണ് അത് കൂടുതല്‍ ജാഗരൂഡനായത്.)

നാണുക്കുറുപ്പിന് എല്ലാറ്റിനും ഒരു നിശ്ചിത സമയമുണ്ട്. കരച്ചില്‍ വന്നാല്‍ കരയാന്‍ 2 മിനിട്ട് കൊടുക്കും, അതിനപ്പുറം നീണ്ടാല്‍ സംഗതി വഷളാകും.. നാണുക്കുറുപ്പിന് സമയവുമില്ല, പ്രതിഫലമില്ലാത്ത/ആരും മതിക്കാത്ത; ഒരു ജോലി ചെയ്യാന്‍. ( ഇതൊക്കെ കമലാക്ഷിക്ക് മാത്രമായുണ്ടാക്കിയ നിയമങ്ങളാണ്!- ഒരുപക്ഷെ, ഉള്ളില്‍ കുറേ മുന്നറിയിപ്പുകള്‍ മുഴങ്ങുന്നതുകൊണ്ടാകും, ‘പെണ്‍കണ്ണീര്‍ (ചൊല്ല്) കാണുന്നവന്‍ പെരുവഴിയില്‍’, ‘പെണ്‍കോന്തന്‍’, ‘ഹെന്‍പെക്ക്ഡ്’, ‘മൂത്തവർ ചൊല്ലും മുതുനെല്ലിക്ക’...).
മറ്റുള്ളവരുടെ കാര്യത്തിലൊക്കെ നാണുക്കുറുപ്പിന് വലിയ വിശാലമനസ്സാണ്. -എത്ര ദിവസം വേണമെങ്കിലും എടുത്ത് ഒരു പ്രോബ്ലം സോല്‍ വ് ചെയ്തു കൊടുക്കും, വഴക്ക് ഒത്തു തീര്‍പ്പിലാക്കിക്കൊടുക്കും, വിവാഹം നടത്തിച്ചുകൊടുക്കും, പിണങ്ങിയിരിക്കുന്ന ദമ്പതികളെ ഒരു മണിക്കൂര്‍ കൊണ്ട് വീണ്ടും സ്നേഹിപ്പിക്കും- ഒരുപാട് മാജിക്കുകളറിയാം!)
കരയാതെ എപ്പോഴും ചിരിച്ചോണ്ടിരുന്നല്‍ മി. നാണുവിന് വലിയ കാര്യമാണ്. (ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍...!)
ഇനി വല്ല അബദ്ധവും പറ്റിപ്പോയി എന്നെങ്ങാനും പറഞ്ഞ് മാപ്പ് ചോദിക്കാന്‍ ചെന്നു എന്നിരിക്കട്ടെ, ആ വാചകം പൂര്‍ത്തിയാക്കാനനുവദിക്കില്ല.. മുഴുവനും കേട്ടാള്‍ നാണുക്കുറുപ്പിനും താന്‍ എങ്ങിനെയാണ് പ്രതികരിക്കുക എന്ന് പ്രവചിക്കാന്‍ പ്രയാസം. അതുകൊണ്ട്, കമലാഷിയമ്മ ‘തനിക്കു തെറ്റേ പറ്റില്ല’ എന്ന ഭാവത്തില്‍ ജീവിക്കാന്‍ പഠിച്ചു. അല്ലെങ്കിലിപ്പം മുറിയുടെ കോണിലിരുന്ന് മക്കളെയും വളര്‍ത്തി ജീവിക്കുന്നതിനിടെ എന്തു തെറ്റുപറ്റാന്‍?! (തെറ്റ് ഇങ്ങോട്ടുവന്ന് ഒന്നും ചെയ്യില്ലല്ലൊ? നമ്മള്‍ അങ്ങോട്ടു ചെന്നാലല്ലേ ചെയ്യു) എങ്കിലും, തൂത്തതു ശരിയല്ല, കറിവച്ചത് ശരിയല്ല, അമ്മയെ നോക്കിയത്(കണ്ണുകൊണ്ട്) ശരിയല്ല, മക്കളെ നോക്കിയത് ശരിയല്ല, ആ സമയം അങ്ങോട്ടു തിരിഞ്ഞത് ശരിയായില്ല; കരഞ്ഞത് തീരെ ശരിയായില്ല, എന്നിങ്ങനെ നാണുവിനു സഹിക്കാന്‍ പറ്റുന്ന(കമലാക്ഷിയമ്മയ്ക്ക് തീരെ സഹിക്കാന്‍ പറ്റാത്ത- ശരിക്കും ചങ്കില്‍ കുത്തുന്ന) കൊച്ച് കൊച്ച് കുറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു ദിനസേന.. ചെറിയ ചെറിയ തെറ്റുകളുടെ പേരില്‍ കമലാക്ഷിയെ വിരട്ടിയില്ലെങ്കില്‍ നാണുക്കുറുപ്പിന് അന്നുറങ്ങാനാവാത്തവിധം ഒരറ്റാച്ച്മെന്റ്!
കമലാക്ഷിയമ്മ ഒരു ചെവിയില്‍ക്കൂടി കേട്ട് മറ്റേ ചെവിയില്‍ക്കൂടി കളയും. (ഇന്നത്തെക്കാലത്തെ കമലാക്ഷിയാണെങ്കില്‍ ‍ വാക്ക്മാന്‍ കാതില്‍ കുത്തിക്കയറ്റാം...)
ചിലപ്പോള്‍ ഫോണിലൂടെ മണിക്കൂറുകളോളം നാണുക്കുറുപ്പ് വിരട്ട്ക്കൊണ്ടേ ഇരിക്കും (മറ്റെന്തോ ടെന്‍ഷന്‍ പോകാന്‍ കമലാക്ഷിയെ കരുവാക്കുന്നതാണെന്ന് വളരെക്കഴിഞ്ഞാണ് കമലാക്ഷിക്കു മനസ്സിലായത്).
ആദ്യകാലങ്ങളിൽ, കമലാക്ഷി ഫോണും ചെവീല്‍ വച്ച് കരഞ്ഞ് കരഞ്ഞ് കേള്‍ക്കും.
അടുത്ത രംഗമാണ് ദുഷ്ക്കരം. ടെന്‍ഷന്‍ തീര്‍ന്ന നാണുക്കുറുപ്പ് ചെറു ചിരിയുമായി വരും. ടെന്‍ഷന്‍ സഹിച്ച കമലാക്ഷി കരഞ്ഞ് വീര്‍ത്ത കണ്ണുകളും, തളര്‍ന്ന് ഹൃദയവും, മരവിച്ച് മനസ്സുമായി ചിരിക്കാന്‍ ഒരു വിഫലശ്രമം നടത്തും. നാണുക്കുറുപ്പിന് വീണ്ടും ടെന്‍ഷന്‍ വരും. ‘ഹും, പുറത്തെ ടെന്‍ഷന്‍ തീര്‍ക്കാമെന്നു കരുതിയാണ് വീട്ടില്‍ വരുന്നത്, അപ്പോള്‍ വീട്ടിലും ടെന്‍ഷന്‍’
(നിങ്ങള്‍ ഫോണിലൂടെ വിളിച്ച് സ്നേഹിച്ചില്ലായിരുന്നെങ്കില്‍ ഇവിടെ ഒരു ടെന്‍ഷനും..)
‘ഇവിടെ ഒരു ടെന്‍ഷനുമില്ല’. കമലാക്ഷി ചിരിക്കാന്‍ ശ്രമിക്കും.
( വീണ്ടും ഒരിക്കൽക്കൂടി നാണുക്കുറുപ്പിന് ടെൻഷൻ വരുത്താതെ, ഈ പ്രതിസന്ധിഘട്ടം കഴിഞ്ഞാല്‍ പിന്നെ ‍ വിജയിച്ചു..)
അതന്ന്..
ഇപ്പോഴോ?!
നാണുക്കുറുപ്പ് ഫോണില്‍ ടെന്‍ഷന്‍ തീര്‍ക്കാന്‍ വാതുറക്കുമ്പോഴേ കമലാക്ഷി ഫോണ്‍ പതിയെ ഫോണ്‍ താഴെ ‍ വയ്ക്കും. ഒരു മിനിട്ട് കഴിയുമ്പോള്‍ വീണ്ടും എടുക്കും. ഒരു മീണ്ട് കേള്‍ക്കും. വീണ്ടും താഴെ വയ്ക്കും. വീണ്ടും ഒരുമിനിട്ട് കഴിയുമ്പോള്‍ ഫോണ്‍ എടുക്കും, മീണ്ട് കേള്‍ക്കും
ഒടുവില്‍...
നാണുക്കുറുപ്പിന് എന്തോ പന്തികേട് തോന്നി ഫോണ്‍ ഓഫാക്കും (താനറിയാത്ത എന്തോ മാജിക്ക് ഇവള്‍ കണ്ടുപിടിച്ചിരിക്കുന്നു എന്നുള്ള ഒരു സംശയം ടെന്‍ഷന്‍ ദുരീകരിക്കുന്നു)
ടെന്‍ഷന്‍ തീര്‍ന്ന നാണു നോര്‍മലായി വരുന്നു
ടെന്‍ഷന്‍ ഓവര്‍കം ചെയ്ത കമലാക്ഷി നോര്‍മലായി ബിഹേവ് ചെയ്യുന്നു
എല്ലായിടാത്തും ശാന്തി മാത്രം. (ഇലയ്ക്കും മുള്ളിനും കേടില്ല!)
നാണുക്കുറുപ്പിന് പുറത്തെ തന്റെ വീരഗാഥകൾ കേൾക്കാൻ ഒരിരയെക്കിട്ടിയ സംതൃപ്തി !കമലാക്ഷിയമ്മയ്ക്ക് ഓസിനു കറേ കഥകൾ കേൾക്കാൻ പറ്റിയ സംതൃപ്തി!
ആ‍ഹാരം കഴിഞ്ഞ് കൂര്‍ക്കം വലിക്കുന്ന നാണുക്കുറുപ്പിനെ നോക്കി കമലാക്ഷിയമ്മ വെറുതെ ഒന്നു മന്ദഹസിക്കും. ( ഏവറസ്റ്റ് കീഴടിക്കിയവരില്‍ പോലും ഇത്ര നല്ല ഒരു പുഞ്ചിരി കണാൻ ഇടയില്ലാ..)
പിന്നെ കമലാക്ഷിയമ്മ സുഖമായി പോയിരുന്ന് ബ്ലോഗെഴുതും..
അല്ല.. തെറ്റി, അന്നത്തക്കാലത്ത് ബ്ലോഗെന്നൊക്കെ പറഞ്ഞാൽ ഭാവനകൂടി ചെയ്യാനാവില്ലല്ലൊ,
അതുകൊണ്ട്, കമലാക്ഷി പോയി ടി. വി. കണ്ടു.
ഇല്ല വീണ്ടും തെറ്റി.. ടി. വി. യും വരുന്നതിനു മുൻപുള്ള കഥയാണ്.
അപ്പോൾ പിന്നെ കമലാക്ഷി എങ്ങിനെ സന്തോഷിക്കാൻ?!
ഓ.കെ,
കമലാക്ഷി ജനലിലൂടെ, വാനത്തിലെ നക്ഷത്രങ്ങൾ എണ്ണി തിട്ടപ്പെടുത്തിയിട്ട് എപ്പോഴോ
ഉറങ്ങിപ്പോയി..

This entry was posted on 9:14 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments