യാത്ര  

Posted by Askarali

ബസ്സിലിരിക്കുമ്പോൾ ഓർത്തു, ഇത്ര ദൂരം താണ്ടി വന്നത് എന്തിൽ നിന്നും രക്ഷപ്പെടാനായിരുന്നു?
തന്റെ ഭൂതകാലത്തിൽ നിന്നോ? ഭൂതകാലങ്ങളെയൊക്കെ ഒളിപ്പിച്ചു വച്ച് ഈ നാട്ടിൽ തനിയെ വേരു പിടിപ്പിക്കാൻ ശ്രമിക്കുമ്പോഴും ഇടയ്ക്കിടെ നടുക്കത്തോടെ ഓർക്കും തനിക്കു പാടെ മായ്ച്ച് കളയാനാകുന്നതാണോ തന്റെ ഭൂതകാലം?!

നാട്ടിൽ ഒരു കൊച്ചു വീട്ടിൽ, തനിച്ച്, തന്റെ കുഞ്ഞുങ്ങളെയും നോക്കി ലോകത്തെയും ആണുങ്ങളെ മുഴുവനും വെറുത്ത് ഇരുട്ടിൽ അഭയം കണ്ടെത്തുന്ന അമ്മ! അമ്മയുടെ കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ചത് വിധിയോ മനുഷ്യരോ? അച്ഛനു അമ്മയോട് ആത്മാർത്ഥത പുലർത്താൻ തോന്നാഞ്ഞതെന്തേ?! ഒടുവിൽ തന്റെ ജീവിതത്തിൽ പ്രതീക്ഷമുഴുവനും അർപ്പിച്ച് കാത്തിരുന്നപ്പോൾ ഒടുവിൽ തനിക്കും അമ്മയ്ക്കു നൽകാൻ ഒന്നും ഇല്ലായിരുന്നു. അമ്മയുടെയും തന്റെയും ജീവിതത്തിൽ സുരക്ഷിതത്വം എന്നൊന്ന് ഇനിയുണ്ടാകുമോ? അസുഖക്കാരനായ സഹോദരൻ, അവന്റെ ആടിയുലഞ്ഞുകൊണ്ടിരിക്കുന്ന ദാമ്പത്യം. അവനെ ബാധ്യതകളൊന്നുമില്ലാതെ സ്വന്തമായിക്കിട്ടിയാൽ അവന്റെ ഭാര്യാവീട്ടുകാർ സന്തോഷിക്കുമായിരിക്കുമോ? എന്നിട്ടും ഇടയ്ക്കിടെ തങ്ങളുടെ പേർ പറഞ്ഞ് കുത്തി നോവിക്കുന്ന സ്വന്തക്കാരും ബന്ധക്കാരും.

എവിടെയാണ് തങ്ങൾക്കൊക്കെ താളം പിഴച്ചത്?! വളരെ മുൻപെന്നോ പിഴച്ചു തുടങ്ങിയിരുന്നു. ജീവിതപ്പാച്ചിലിനിടയിൽ ആരും ശ്രദ്ധിച്ചില്ല. തങ്ങൾ ക്ലാസ്സിൽ ഒന്നാമതാകാൻ മാത്രം ശ്രദ്ധിച്ചു.
തങ്ങളുടെ കോളേജ് ഫീസും ഹോസ്റ്റൽ ഫീസും തന്നു തീർക്കുമ്പോൾ തന്റെ ബാധ്യതയെല്ലാം ഒഴിഞ്ഞു എന്നു കരുതി പുറത്ത് സ്വന്തമായൊരു ആശ്വാസ വലയം അച്ഛൻ പണിതെടുക്കുമ്പോൾ
അമ്മ ഓഫീസ് ജോലിയും വീട്ടുജോലിയുമായി മല്ലടിക്കുകയായിരുന്നു. ഓഫീസ് കഴിഞ്ഞ് മീനും മലക്കറിയുമായി അമ്മ നേരെ അടുക്കളയിലേയ്ക്കായിരുന്നു കയറുന്നത്. വെളിയിൽ സൊള്ള പറഞ്ഞ് സന്തോഷിച്ച് തിരിച്ചെത്തുന്ന അച്ഛന്റെ മുന്നിൽ ദിവസവും പുത്തൻ കറികൾ നിരത്താൻ. എന്നിട്ടും അമ്മയ്ക്കെന്നും കുറ്റങ്ങളായിരുന്നു അച്ഛന്റെ കണ്ണിൽ..
അമ്മ എല്ലാം ഉള്ളിലൊതുക്കാൻ പഠിച്ചിരുന്നു. ഇഷ്ടപ്പെട്ട ആളിന്റെ കൂടെ തലയുയർത്തിപ്പിടിച്ച് പടിയിറങ്ങിയിട്ട് ഒടുവിൽ തലയും താഴ്ത്തി തിരിച്ചെത്താൻ അഭിമാനം അനുവദിക്കാത്തതിനാൽ എല്ലാം സഹിച്ച അമ്മയ്ക്ക് ഒടുവിൽ താനും സഹോദരനും ഡോക്ടേർസ്സ് ആയപ്പോൾ നഷ്ടപ്പെട്ടത്
അച്ഛനെ തന്നെയായിരുന്നു. ടെൻഷനിൽ നിന്നൊക്കെ മാറി അച്ഛൻ സ്വസ്ഥമായ ഒരു ഇടത്താവളം കെട്ടിപ്പടുത്തിരുന്നു ഇതിനിടയിൽ. തന്റെയും സഹോദരന്റെയും ജീവിതത്തിൽ പ്രതീക്ഷയർപ്പിച്ച അമ്മയ്ക്ക് അവിടേയും അടിയറവു പറയേണ്ടി വന്നു.

സുരേഷ് ശരിക്കും ചതിയനായിരുന്നോ? അതോ അച്ഛന്റെ വഞ്ചന തന്നിൽ പുരുഷവർഗ്ഗത്തെ മുഴുവൻ വെറുക്കാനും അവിശ്വസിക്കാനും തുടങ്ങിയതുകൊണ്ടോ? ആർക്കാണിവിടെ പാളിച്ച പറ്റിയത്? എല്ലാം ഒരു കുട്ടിക്കളിപോലെ കണ്ടിരുന്ന സുരേഷ്. അമ്മയുടെ സാരിത്തുമ്പിൽ സുരക്ഷിതത്വം കണ്ടെത്തി, ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി, പഴയ കോളേജ് കുമാരനെപ്പോലെ ജീവിക്കാനഗ്രഹിച്ചു.
ഡൈവേർസ് നോട്ടീസ് അയച്ചിട്ടുകൂടി പതിവു തെറ്റാതെ ഫോണിൽ കിന്നാരം പറയാനും കളിയാക്കാനും സമയം കണ്ടെത്തിരുന്നു. ഒടുവിൽ ഡൈവേർസിൽ ഒപ്പുവയ്പ്പിച്ച് പിറ്റേന്നും രാവിലെ ഉറക്കമുണർത്തിയത് സുരേഷിന്റെ ഫോണാണ്! ഇനിയും എന്തു സംസാരിക്കാൻ?! എന്തിനു സംസാരിക്കാൻ! എന്നെങ്കിലും ഒരിക്കൽ ഉത്തരവാദിത്വം, തിരിച്ചറിവ് ഒക്കെ ഉണ്ടാകുമ്പോൾ താനും മകളും ഒക്കെ വളരെ ദൂരം ഒറ്റയ്ക്ക് യാത്രചെയ്ത് കഴിഞ്ഞിരിക്കും.. ഒരിക്കലും അടുക്കാനാവാത്ത അകലത്തിൽ.. എന്തിനായിരുന്നു തങ്ങൾ അകന്നത്? അമ്മയുടെ പിടിവാശി. അതിരുകടന്ന ഇടപെടൽ. തകർന്നത് തന്റെ ജീവിതമല്ലേ?

ഓരോന്നോർത്ത് നന്ദിനിയേടത്തിയുടെ വീടെത്തിയതറിഞ്ഞില്ല. ചേച്ചി നാട്ടിൽ നിന്നും വന്നിട്ട് ഒരാഴ്ച്ചയായി. ഒന്നു കാണണം എന്നു കരുതിയിട്ട് ഇന്നാണ് സൌകര്യം കിട്ടിയത്!
പാവം ചേച്ചിയും തനിച്ചാണ്. മുഴുവൻ സമയവും ബിസിനസ്സും രാഷ്ട്രീയവും മീറ്റിംഗുകളും ആയി നടക്കുന്ന ചേട്ടനെ കാണുമ്പോൾ ഭയമാണ്. എന്റെ ചേച്ചിയെ ചതിക്കല്ലേ എന്നു പറയാൻ തോന്നും.

വിളറി വാടി ഇരിക്കുന്ന ചേച്ചിയുടെ മുഖം! മുടിയൊക്കെ നീളം കുറച്ച് ആകെ മാറിയിരിക്കുന്നു?! ചുരുണ്ട നീണ്ട മുടിയായിരുന്നു ഏടത്ത്റ്റിക്ക്! ഇപ്പോൾ ഒരു പുതിയ മുഖം പോലെ!
‘ചേട്ടൻ വഴക്കൊന്നും പറഞ്ഞില്ലേ ഇങ്ങിനെ മാറ്റിയതിന്?’!
‘ഇഷ്ടപ്പെട്ടില്ലെന്ന് മകനോട് പറയുന്നത് കേട്ടു. അപ്പോൾ ഞാൻ മകനോട് തിരിച്ചു ചോദിച്ചു, ചുരുണ്ട മുടിയുണ്ടായിരുന്നപ്പോൾ അത് നിനക്ക് ചേരുമെന്നോ മറ്റോ ഒരു നല്ല വാക്കു പറഞ്ഞിരുന്നെങ്കിൽ മാറ്റില്ലായിരുന്നല്ലൊ‘’ എന്ന്. വിരക്തയായ ഒരു വീട്ടമ്മയുടെ സ്വരം
‘ചേട്ടൻ മിണ്ടില്ലേ ചേച്ചീ’?.
അത് നാട്ടിൽ പോയിട്ട് വരുമ്പോൾ സ്ഥിരമായുള്ള കാര്യമല്ലെ, കൂടെ നാട്ടിൽ വരികയുമില്ല, തിരിച്ചു വരുമ്പോൾ ഒരഗ്നിപരീക്ഷയും! ഒരാഴ്ച്ച വാച്ച് ചെയ്യുമത്രെ! താൻ സന്തോഷമായി പെരുമാറിയാൽ പിന്നീട് മിണ്ടുമത്രെ!’
‘എന്തിനാ പിണങ്ങിയത്’?
‘അതിനു വലിയ കാര്യമൊന്നും വേണ്ട, ഇപ്രാവശ്യം ചതിച്ചത് എന്റെ നോസ്റ്റാൾജിയ ആണ്.
വന്നതിന്റെ പിറ്റേന്ന് വെളിയിലേക്ക് നോക്കി തളർന്നിരിക്കുന്ന എന്നെക്കണ്ട് ഒരു ആശ്വാസവാക്കു പറയുന്നതിനുപകരം, എടുത്തണിയാൻ ഏറ്റവും എളുപ്പവും ലാഭകരവുമായ വേഷം അങ്ങിട്ടു പതിവുപോലെ’. ‘ഞാൻ എന്തു കഷ്ടപ്പെട്ട് ജീവിക്കുന്ന ആളാണെന്നറിയാമോ?
വിഷമമുണ്ടെങ്കിൽ എന്നോട് കാണിക്കണ്ട. വീട്ടിൽ എന്തെല്ലാം ചെയ്യാൻ കിടക്കുന്നു! അതൊക്കെ ചെയ്യുമ്പോൾ ഒന്നും ചിന്തിക്കാൻ തോന്നില്ല’.. എന്നൊക്കെ..
ഇപ്പറഞ്ഞത് അല്പം മയത്തിലായിരുന്നെങ്കിലും സഹിക്കാം. ഒരുതരം അപരിചിതരോടോ ഒക്കെ പറയുമ്പോലെ. തന്റെ ജീവിതത്തിൽ, ഒറ്റപ്പെടലിൽ ചേട്ടന് യാതൊരുത്തരവാദിത്വവും ഇല്ലാത്തപോലെ. പിന്നെ എന്തിനായി താൻ ഈ അന്യ നാട്ടിൽ ജീവിക്കുന്നു?! ആർക്കുവേണ്ട്?!
നാട്ടിലയക്കയുമില്ല. വല്ലാതെ വിഷമിച്ചു എന്നറിയുമ്പോൾ മാത്രം വായിൽ നിന്നും പുറത്തുവരും, “ എനിക്ക് നിങ്ങൾ മൂന്നുപേരും കഴിഞ്ഞേ ബാക്കി എല്ലാപേരും ഉള്ളൂ” അത് വാക്കാൽ മാത്രം മതിയോ?
താമസിക്കാൻ ഒരു വീടും ചിലവിനുള്ള ആഹാരവും തന്ന് കഴിഞ്ഞാൽ ഒരു ഭർത്താവിന്റെ അച്ഛന്റെ ഉത്തർവാദിത്വങ്ങളൊക്കെ കഴിഞ്ഞോ?!
ചേച്ചി ഒരു വിങ്ങലോടേ പറഞ്ഞു, “ആരുമില്ല രാജീ.. നാട്ടിലാണെകിൽ സഹോദരനോ, അച്ഛനോ അമ്മയോ ആരെങ്കിലുമൊക്കെ കാണും. ഇത് അവരെ പിരിഞ്ഞ് ചോര കിനിഞ്ഞിരിക്കുന്ന സമയത്ത് ആ മുറിവിൽ മുളകരച്ച് തേയ്ക്കും വിധമുള്ള പെരുമാറ്റം. ചേട്ടൻ എന്തേ ഇത്ര ക്രൂരനായിപ്പോകാൻ കാരണം? പലപ്പോഴും എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ കൂടി ഇല്ലാതാക്കാൻ വെമ്പുന്ന പ്രകൃതം”
“ഇവിടെയും പുറകിൽ പ്രവർത്തിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടാകും ചേച്ചീ..”
“എന്നാലും സ്വയം ഒരു മനസ്സാക്ഷിവേണ്ടേ?!എല്ലാം അനുഭവിച്ചും ഞങ്ങൾ സർവൈവ് ചെയ്തോളും എന്ന അമിതമായ ആത്മവിശ്വാസമല്ലേ?!’ ഒരുനിമിഷം കൊണ്ട് പൊട്ടിച്ചിതറുന്നതാണ് എന്റെയും മനശ്ശക്തി. എന്നിൽ വിശ്വാസമർപ്പിച്ചിരിക്കുന്ന രണ്ട് മക്കൾ. അവർക്കൊരു കുടുംബം വേണ്ടേ?!
എന്നെങ്കിലും ഞങ്ങൾക്ക് വെളിച്ചത്തിൽ ജീവിക്കാനാകുമോ രാജീ..? ആരെയും ഭയക്കാതെ? ഞങ്ങളെ നോക്കാൻ എന്നെങ്കിലും ചേട്ടന് തന്റേടമുണ്ടാകുമോ?!..”

ബസ്റ്റോപ്പിൽ നിന്ന് കൈവീശിമറയുന്ന ചേച്ചിയെ കണ്ട് കണ്ണു നിറഞ്ഞു. താൻ വേണ്ടെന്നു വച്ചുപോന്ന ജീവിതത്തിന്റെ ഏടുകളെല്ലാം ഒറ്റയ്ക്കനുഭവിച്ച് ഇത്രത്തോളമെത്തിയ ഒരു സ്ത്രീ! അവരുടേ കാത്തിരിപ്പിന്, സഹനശക്തിക്ക് ഒക്കെ പ്രതിഫലം എന്നെങ്കിലും കിട്ടുമോ?! ദൈവമേ അവരെ കൈവിടല്ലേ..

ബസ്സിൽ ഇരിക്കുമ്പോൾ എസ്. എം. എസ്സിൽ എഴുതി. ‘ചേച്ചി വിഷമിക്കണ്ട ചേച്ചിക്ക് ഞാൻ എന്നും കൂടെയുണ്ടാകും തുണയായി.. എന്നാലാവുന്ന വിധം..’ രണ്ടു കാലും നഷ്ടപ്പെട്ടവൻ ഒറ്റക്കാലനെ സമാധാനിപ്പിക്കും വിധമായി തോന്നിയെങ്കിലും വെറുതെ എഴുതി. ഒപ്പം ചേച്ചിയോട് തന്റെ പൂർവ്വ കഥകൾ പറഞ്ഞ് കരയുമ്പോൾ ചേച്ചി ഓതിയ ആശ്വാസവചനങ്ങളും ഓർത്തു.. “രാജീ, രാജി സ്ത്രീകൾക്കെത്താൻ പറ്റുന്നതിന്റെ ഏറ്റവും വലിയ ഉയരത്തിലാണ് എത്തിയിരിക്കുന്നത്.
പെർസണൽ ജീവിതം ഒരു പരാജയമായാൽ ക്കൂടി, രാജിക്ക് സ്വന്തം അറിവും ആരോഗ്യവും കൊണ്ട് എത്ര മനുഷ്യരുടെ കണ്ണീരൊപ്പാൻ, ജീവിതം നൽകാൻ ആകും?! ഞാനൊക്കെ ഈ അടുക്കളേടെ മൂലയിൽ കിടന്ന് എന്തൊക്കെ ചെയ്താലും ലോകം ഒരിക്കലും അറിയാൻ പോണില്ല. രാജി അതുപോലല്ല”
“എങ്കിലും ചേച്ചീ ഞാൻ സ്വാർത്ഥയാണെന്ന് പലപ്പോഴും തോന്നിപ്പോകുന്നു”.
“അതിൽ ഒരു സ്വാർത്ഥതയും ഇല്ല രാജീ. നമ്മൾ പ്ലയിൻ യാത്ര ചെയ്യുമ്പോൾ പറയില്ലേ, ‘ആദ്യം നമ്മുടെ സീറ്റ് ബൽറ്റിട്ടിട്ടേ കുട്ടിയുടെതുപോലും ഇടാവൂ’ എന്ന്. നാം ആടാതെ, ഉലയാതെ ഇരുന്നാലേ; നമ്മെ രക്ഷപ്പെടുത്തിയാലേ; നമുക്ക് മറ്റുള്ളവരെ രക്ഷപ്പെടുത്താനാവൂ. രാജിയുടെ ഈ രക്ഷപ്പെടൽ കൊണ്ട് ഒരുപാടു പേരെ രാജിക്ക് രക്ഷിക്കാനാകും.. ജീവിതകാലം മുഴുവൻ ഒരു മനുഷ്യൻ നമ്മെ രക്ഷിക്കും എന്നുകരുതി ജീ‍വിച്ചിട്ട് ഒടുവിൽ അയാൾ സ്വാർത്ഥ സുഖം തേടിപ്പോയപ്പോൾ തകർന്നുപോയ രാജിയുടെ അമ്മയുടെ ജീവിതം, രാജിയുടെ മക്കളുടെ ജീവിതം.. പിന്നെ അറിയപ്പെടാത്ത എത്ര എത്ര ഉയിരുകൾ രാജിയുടെ കരങ്ങളാൽ രക്ഷപ്പെടാനിരിക്കുന്നു...”

അതെ.. തനിക്ക് ഒരുപാടുണ്ട് ചെയ്ത് തീർക്കാൻ.. നാളെ തന്നെയും പ്രതീക്ഷിച്ച് കിടക്കുന്ന അൽ‌പ്പം സീരിയസ്സ് ആയ ചീനവലിയമ്മയെപ്പറ്റി പെട്ടെന്നോർത്തു. അവർ സമയത്തിന് മരുന്ന് കഴിച്ചിട്ടുണ്ടാകുമോ? ഒരമ്മയുടേ ഉത്ക്കണ്ഠ തന്നിൽ നിറയുന്നത് ആശ്ചര്യത്തോടെ അറിഞ്ഞു.. പിന്നെ യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാൻ ഉണർന്നിരിക്കുന്ന ചീനഡ്രവറിനെ നോക്കി പതിയെ രാജി കണ്ണൂകൾ അടച്ചു..

This entry was posted on 11:10 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments